Sunday, October 18, 2009

കഴിഞ്ഞുപോയ മഴക്കാലം

ഓരോ മഴത്തുള്ളി കൊഴിയുമ്പോഴും ഞാന്‍ -

ഓര്‍ത്തിരുന്നു ആ മഴക്കാലം .

കടലാസ്സുകൊണ്ടുനാം കളിവഞ്ചി തീര്‍ത്തതും -

ഒരു ബെഞ്ചില്‍ ഇരുന്നു പഠിച്ചതും.

കളിയായി നീയെന്റെ കവിളില്‍ നീ നുള്ളിയാ-

പാടുകള്‍ എന്നൊ മറഞ്ഞു.

മനസ്സെന്ന പുസ്തകത്താളില്‍ നീ വിരചിച്ച-

ചിത്രങ്ങള്‍ ഇന്നും ബാക്കി.

നടവഴി ഇടവഴി ഓടിത്തളര്‍ന്നു നാം-

ചെമ്പകപ്പൂക്കള്‍ പെറുക്കി.

ഒരു കൊച്ചു കാറ്റു അടര്‍ത്തിയാ ഇലകള്‍ ചേര്‍ത്ത്-

എത്ര തലപ്പാവു നെയ്തു .

ചുരുള്‍വീണ നിന്റെ മുടിത്തുമ്പില്‍ നിന്നു ഞാന്‍ -

ഒരു മുല്ലമൊട്ടുകവര്‍ന്നു.

അതുവെച്ച പുസ്തകത്താളില്‍ ഒര്‍മകള്‍-

ഇന്നും പരത്തും സുഗന്തം.

ഒരു കുടക്കീഴില്‍ നാം ചേര്‍ന്നു നടന്നതും-

തോട്ടില്‍ പരല്‍ മീന്‍ പിടിച്ചതും .

കണ്ണന്‍ചിരട്ടകള്‍ കൊണ്ടുനാം അന്നെത്ര-

മണ്ണപ്പം ചുട്ടു കളിച്ചു.

ഒരു കാറ്റിലെത്തിയാ അപ്പൂപ്പന്‍ താടിക്കായ്-

തൊടിയായ തൊടിയെത്ര ഓടി.

ആ മഴക്കാലത്തു പാറിപ്പറക്കുവാന്‍-

എത്രയോ തുമ്പികള്‍ വന്നൂ.

ആ മഴക്കാലം കഴിഞ്ഞപ്പോള്‍

തുമ്പികള്‍ പലവഴിയായി അകന്നു.

ഇന്നു ഞാന്‍ അറിയുന്നു എന്നോ അകന്നൊരാ-

തുമ്പികളില്‍ രണ്ടുപേര്‍ നമ്മള്‍.

ഓരോ മഴത്തുള്ളി കൊഴിയുമ്പോഴും

ഞാന്‍ ഓര്‍ത്തിരുന്നു ആ മഴക്കാലം .

Thursday, July 30, 2009

വാടാമല്ലി



അകലുകയാകാം ഈ വാടിയ ദലങ്ങളെന്‍-
പ്രകൃതിയില്‍ നിന്നും എന്നേക്കും ആയിതാ.
ഇനിയൊരിക്കലും കാണുവാനാകില്ല-
സൂര്യ കിരണമേറ്റുള്ള നിന്‍ ചെറു ചിരികളും.

പലരിലാരോ നട്ടു നനച്ചൊരാ -
ചെടിയിതെന്നു അറിയിന്നു എങ്കിലും,
പലവുരു ഞാന്‍ നിന്നിരുന്നീ വഴി-
നിന്റെ പുലരിയില്ലെ പുഞ്ചിരി കാണുവാന്‍.

കാത്തിരുന്നു ഞാന്‍ ആ പകലിലും -
മാത്ര എണ്ണി എണ്ണി ഞാനാ ഇരവിലും,
നീ ഉറങ്ങുവാന്‍ താരാട്ടു പാടുവാന്‍-
വേറെ എന്തിന്നുണ്ട് ആത്മ സുഖമീ ധരണിയില്‍.

എത്ര പൂക്കള്‍ ഉണ്ടീ ഉദ്യാനത്തില്‍-
പിന്നെ ഞാന്‍ എന്തിന്നിത്ര സ്നേഹിച്ചു നിന്നെ മാത്രം.
നവഗ്രഹങ്ങള്‍ തന്‍ കണക്കുകള്‍ പോലുമീ-
സ്നേഹബന്ധം തകര്‍ക്കുകില്ലോമലേ.

എന്റെ ചോദ്യങ്ങള്‍ ചോദ്യങ്ങളായ് തന്നെ-
ഇന്നുമെന്നില്‍ ബാക്കിയാകുന്നിതാ..
നിന്നിലുള്ള നിത്യമാം നിര്‍വികാരതക്കുള്ള-
ഉത്തരം തേടി അലഞ്ഞു ഞാന്‍ നാള്‍കളായ്.

പറിച്ചെടുത്തില്ല ഞാന്‍ ആ പൂവിനെ-
കാണുവാന്‍ മാത്രം ആഗ്രഹിച്ചീചിരി-
ഭയപ്പെടുത്തുന്നു നിന്റെ നിശബ്ദത-
അവ്യക്തമായ നിന്‍ ചിന്താസരണികള്‍.

പരിഹസ്സിച്ചു പലരവര്‍ നാട്ടുകാര്‍-
നിന്റെ പേരിനൊപ്പം ജാതിചേര്‍ക്കുന്നവര്‍-
ജാതികള്‍ക്കായ് ക്ഷേത്രം പണിതവര്‍-
പൂജകള്‍ക്കു പൂവിന്‍ ജാതി നോക്കുന്നവര്‍.

മഞ്ഞുപെയ്യുമീ സായന്തനത്തിലും -
കൃഷ്ണപക്ഷ കിളികള്‍ തന്‍ ചിറകടി.
അകലെനിന്നു ഞാന്‍ കണ്ടു തണ്ടറ്റയാ-
പൂവിനെ ആര്‍ക്കോ വിറ്റിരിക്കുന്നയാള്‍.

തളരുകയാണോ, നിന്‍ വാടാത്ത വദനവും-
താമര തണ്ടുപോലുള്ള മൃദുലമാം മേനിയും..
കണ്ടു ഞാനാദലങ്ങള്‍ വാര്‍ക്കുന്ന...
കണ്ണുനീരാം മഞ്ഞുനീര്‍ത്തുള്ളികള്‍...

അകലുകയാകാം ഈ വാടിയ ദലങ്ങളെന്‍-
പ്രകൃതിയില്‍‍ നിന്നും എന്നേക്കും ആയിതാ.

Saturday, July 4, 2009

പുറത്തു മഴ പെയ്യുകയായിരുന്നു

പുറത്ത് മഴ പെയ്യുന്നുണ്ടാവാം! പാതിയടഞ്ഞ ജനാലയിലൂടെ അരിച്ചെത്തുന്ന തണുപ്പ്!ഇന്നലെ ബാലന്റെ കടയില്‍ നിന്ന് വാങ്ങിയ ബീടികളില്‍ ഒന്നുപോലും ആവശേഷിക്കുന്നില്ല; ഒരു കപ്പ് കാപ്പി കൂടി ഫ്ലാസ്കില്‍ നിന്നും പകര്ന്നു വെച്ചു..ഇപ്പോഴും അന്ന് അരവിന്ദന്‍ മദ്രാസ്സില്‍ നിന്ന് വന്നപ്പോള്‍ തന്ന പാര്‍ക്കര്‍ പേനയോട് തന്നെയാണ്കൂടുതല്‍ ഇഷ്ടം...

കട്ടിലിനടിയില്‍ നിന്നും പഴയ തകര പെട്ടി വലിച്ചെടുത്തു .അന്ന് ജോലി തേടി ബോംബെ ക്ക് പോയപ്പോള്‍ വാങ്ങിയതാണ് .അന്നു മുതല്‍ക്കുള്ള എല്ലാ കടലാസ്സുകളും അതില്‍ തന്നെ ആണ് സൂക്ഷിക്കുന്നത് .മാറാലകള്‍ വകഞ്ഞ് മാറ്റുന്നതിനൊപ്പം പഴയ കുറെ ഓര്‍മ്മകളും എന്റെ മനസ്സിലേക്ക് കടന്നു വന്നു . അത് എന്നെ ഭൂത കാലത്തിലേക്ക് കൂട്ടി കൊണ്ട് പോയി എന്ന് തന്നെ പറയാം .

എന്റെ ആത്മ മിത്രമായ തെക്കടത്തെ ബാലനും ത്രിശ്ശൂര്‍ കാരന്‍ ശശി യും ഞെങി ഞെരുങി താമസ്സിക്കുന്ന ആ കുടുസ്സു മുറി തന്നെ ആയിരുന്നു എന്റെ യും ശരണം. ആ നാലു ചുമരുകളൊട് പൊരുത്തപെടാന്‍ ആദ്യ മൂന്നു ദിവസങള് നന്നെ പണീപ്പെട്ടു. ബാലന്‍ തീവണ്ടി ആപ്പീസ്സില്‍ നിന്നു എന്നെയും കൂട്ടി എത്തിയപ്പൊള്‍ മുതല്‍ ങാന്‍ ശ്രദ്ദിക്കുകയായിരുന്നു ശശിയെ .ഏന്റെ വരവിലുള്ള നീരസം മുഖത്തു നിന്നു മറയ്ക്കാന്‍ നന്നെ പണിപ്പെടുന്നുണ്ടായിരുന്നു വിദ്ദ്വാന്‍.

ഒരു ജോലി തരമാകുന്നതുവരെ ,ഏറിയാല്‍ ഒരു മാസം എന്ന ബാലന്റെ ഉറപ്പാകും മറുത്തൊന്നും പറയാന്‍ ശശിയെ പ്രേരിപ്പിക്കാതിരുന്നത് . ശശി ഒരു സ്വകാര്യ കമ്പനിയിലെ വാച്ചറാണ് .പക്ഷെ ശശിയുടെ അഭിപ്രായത്തില്‍ വാച്ചറുദ്യോഗം ഒരു സര്‍ക്കാര്‍ ഗുമസ്തനും മുകളിലായിരുന്നു. ശശിയുടെ ചിലപ്പൊഴുള്ള സംസാരം കേള്‍ക്കുമ്പൊള്‍ ഉച്ചത്തില്‍ ചിരിക്കണം എന്നു തോന്നും .പക്ഷേ ആ മുറിയിലെ നിലനില്‍പ്പിനെ കുറിച്ചോര്‍ത്ത് ആ ചിരി കടിച്ചമര്‍ത്താറാണു പതിവ്. ബാലനും കൂടി കമ്പനിയിലേക്കു പോയിക്കഴിഞ്ഞാല്‍ പിന്നെ ഞാന്‍ ആ മുറിയില്‍ ഒറ്റക്കാകും .ജനാലകള്‍ കൂടി തുറക്കാന്‍ പറ്റില്ല .തുറന്നാലോ പുറത്തെ പൊടിയുംദുര്‍ഗന്ധവും ഒക്കെ കൂടി മുറിയില്‍ ഇരിക്കാന്‍ പറ്റാതെ ആകും .വെറുതെ പുറത്തേക്കു വന്നപ്പൊഴാണു കണ്ടത് ആ റോഡിന്റെ മറു മറുവശം ഒരു ചേരിയാണ് .അപ്പോഴാണു മുറിക്കുള്ളില്‍ കിട്ടാറുള്ള ആ വാസനയുടെ ഉറവിടം മനസ്സിലായത്. തീവണ്ടി ആപ്പീസ്സില്‍ നിന്നു വരുമ്പൊള്‍ നേരം വെളുത്ത് വരുന്നതേ ഉള്ളായിരുന്നു .മാത്രവുമല്ല യാത്രാ ക്ഷീണം കാരണം വന്ന വഴി പോലും ഓര്‍മ്മ ഉണ്ടായിരുന്നില്ല.

പുറത്തിറങുമ്പോള്‍ കരുതി പുതുതായി എത്തിയതല്ലേ , ആരെങ്കിലും എന്നെ ശ്രദ്ദിക്കുമെന്ന്.ങേ ..ഹേ ....ഒരുത്തനും നോക്കുന്നില്ല .എല്ലാവര്‍ക്കും തിരക്കാണ് .ഈ ബോംബെ നഗരത്തില്‍ എനിക്കു മാത്രമേ പണിഇല്ലാതുള്ളു എന്നു തോന്നിപ്പോയി അപ്പൊള്‍. കടപ്പുറം എല്‍ പി എസ്സില്‍ പുതുതായി ഒരു മാഷു സ്തലം മാറ്റം കിട്ടി വന്നപ്പൊള്‍ എന്തായിരുന്നു ഒരു തിരക്ക് .അന്നാട്ടിലുണ്ടായിരുന്നുള്ള എല്ലാവരും അവിടെ കൂടിയിരുന്നു , ഈ ഞാന്‍ ഉള്‍പ്പടെ.

ഹൊ മണി ഒന്നാകുന്നു .വയറ്റില്‍ കാറ്റു കയറി വരുന്നു .ബാലനും ശശിയും ക്മ്പനിയുടെ ക്യാന്റീനില്‍ നിന്നാണ് ഉച്ചയൂണ് .പോകുമ്പോള്‍ അവര്‍ പറഞു തന്നിരുന്നു അടുത്തുള്ള ഒരു പോറ്റി ഹോട്ടലിനെ പറ്റി. വിശ്ശപ്പിന്റെ വിളി സ്ഫ്യതയുടെ അതിര്‍വരമ്പുകള്‍ ലംഘിക്കുന്നു എന്നു മനസ്സിലാക്കി റോടിലിറങ്ങി അവര്‍ പറഞ്ഞ ദിക്കിലേക്കു ആഞ്ഞു നടന്നു .നിരത്തിലൂടെ പാഞ്ഞു പോകുന്ന വാഹനങ്ങള്‍ കണ്ട് ഒരു നിമിഷം ഞാന്‍ പകച്ച് നിന്നു .ഏന്നും കാലത്തും വയ്കിട്ടും വലിച്ചു വലിച്ചു കടന്നു പോകുന്ന ആന എന്ന ഓമന പേരില്‍ ഞങ്ങ് ള്‍ വിളിക്കാറുള്ള ട്രാന്‍സ്പോര്‍ട്ട് ബ്സ്സ് മാത്ര മാണ് എന്റെ നാട് അന്നുവരെ ക്ണ്ട ഏക വാഹനം . ഭരണം പലതും മാറി വന്നെങ്കിലും തുടര്‍ച്ചയായി പണി മുടക്കാറുള്ള ആ ശകടം മാറ്റി പുതിയ ഒരെണ്ണം തരാന്‍ ഒരു കൂട്ടരും തയ്യാറായില്ല.അല്ല , അവരെയും കുറ്റം പറയാന്‍ പറ്റില്ല .അതിലെ യാത്രക്കാരായി ആകെ ഉള്ളത് പട്ടെണതിലേക്കു പോകുന്ന അഞ്ചൊ ആറോ പേരും പിന്നെ ഒന്നു രണ്ട് സര്‍ക്കാര്‍ ഉദ്യോഗസ്തരും. ആദ്യമൊക്കെ ബസ്സില്‍ കയറാന്‍ വന്‍ തിരക്കായിരുന്നു .പാടത്തു പണിക്കു പോകാനും ആടിനെ കൊണ്ട് പോകാനും ഉള്ള ഒരു സര്‍വീസ്സായി വരെ കെ.എസ്സ്.ആര്‍.ടി.സി യെ എന്റെ നാട്ടിലെ മഹാന്മാര്‍ കണ്ടു . ടിക്കറ്റ് എന്നൊരു ചടങ്ങ് അറിഞ്ഞപ്പോള്‍ ഏകദേശം എല്ലാവരും പിന്‍ വലിഞ്ഞു.നടപ്പിലുള്ള താല്പര്യവും അതില്‍ നിന്നുണ്ടാകുന്ന ആരോഗ്യകരമായ ഗുണവശങ്ങളും ഒക്കെആയി പലരുടെയും പിന്നെ ഉള്ള ചര്‍ച്ച .

കുറേ ദൂരം നടന്നിട്ടും ബാലന്‍ പറഞ്ഞ പോറ്റി ഹോട്ടല്‍ കണ്ടില്ല.അയ്യൊ .ഇനി വഴി തെറ്റിയിരിക്കുമോ ...ഈശ്വരാ. രാഷ്ട്രഭാഷ ആണെങ്കില്‍ നല്ല വശവും ഇല്ല. അങ്ങനെ ചിന്തിച്ചു നില്‍ക്കുമ്പോഴാണ് റോടിന്റെ അരികില്‍ സയിക്കിളില്‍ വെച്ച് ഇള്നീര്‍ വില്‍ക്കുന്ന ഒരാളെ ശ്രദ്ദിച്ചത് .അയാളും കുറേ നേരമായി എന്നെ തന്നെ നോക്കുകയായിരുന്നു.

എങ്ങടാ പോകേണ്ടത് , അയാളില്‍ നിന്നുള്ള ഈ ചോദ്യം കേട്ട് ഈശ്വരനിലുള്ള എന്റെ വിശ്വാസം ഒരു പത്തിരട്ടിയായെങ്കിലും വര്‍ദ്ദിച്ചിരിക്കണം. പിന്നെയും സംശയത്തോടെ നിന്നപ്പോള്‍ അയാള്‍ വീണ്ടും ചോദിച്ചു എവിടെയാണു നാട്ടില്‍ .ആലപ്പുഴ ..അതിനുള്ള എന്റെ മറുപിടി പെട്ടെന്നായിരുന്നു . അയാള്‍ വീണ്ടും ചോദിച്ചു എവിടെയാണു പോകേണ്ടത്.ഞാന്‍ കാര്യം പറഞ്ഞു. വരൂ ഞാനും അവിടേക്കു തന്നെ ആണ്. അയാള്‍ നടന്നു തുടങ്ങി. അയാള്‍ക്കും സയിക്കിളിനും ഒപ്പം ഞാനും നടന്നു തുടങ്ങി .നടപ്പിനിടയില്‍ അയാള്‍ സ്വയം പരിചയപ്പെടുത്താനും മറന്നില്ല. അയാള്‍ മമ്മദ് ,മലപ്പുറത്തുനിന്നും വന്നതാണ്. ദൂരത്തുനിന്നേ മാത്രുഭാ‍ഷയിലുള്ള ആ ബോര്‍ഡ് എന്റെ ശ്രധ്ദ ആകര്‍ഷിച്ചു , പോറ്റീസ് ഹോട്ടല്‍.

അകത്തേക്കു കയറിയപ്പൊഴേക്കും മമ്മദ് ഉച്ചത്തില്‍ വിളിച്ചു പറഞ്ഞുതോമാച്ചായാ ...രണ്ട് ഊണ്. തോമാച്ചനോ? പോറ്റി ഹോട്ടലും തോമാച്ചന്‍ മുതലാളിയും എന്തൊരു വിരോദാഭാസ്സമാണെന്നു ഞാന്‍ ചിന്തിച്ചു .

ഇതേക്കുറിച്ചു ചോദിച്ചപ്പോള്‍ മമ്മദിന്റെ മറുപടി ഇങ്ങനെ ,ആ പഹയന്‍ ബിസ്സിനസ്സു പടിച്ചവനാ.പോറ്റി ഹോട്ട്ല് എന്നു കേട്ടാല്‍ ആളുകള്‍ ഓടി കയറുമെന്നു ഓനറിയാം. എന്റെ നാട്ടുകാരുടെ ബുദ്ദി സാമര്‍ത്യത്തെ കുറിചോര്‍ത്ത് ജീവിതത്തില്‍ ആദ്യമായി ഞാന്‍ അഭിമാനിച്ചു. മുറിയില്‍ തിരിച്ചെത്തി .നല്ല ഉറക്കം വരുന്നു .ഇനി അല്പസമയം ഉറ്ങ്ങിയിട്ടു തന്നെ ഇനി എന്തും. മോനേ..മഴ തോര്‍ന്നു ...നീ എവിടെയോ പോകണം എന്നു പറഞ്ഞില്ലേ.അമ്മയുടെ വിളി എന്നെ ഇന്നലെകളില്‍ നിന്നും തിരിച്ചു കൊണ്ടുവന്നു.

പകര്‍ന്നുവെച്ച കാപ്പി ഗ്ലാസ്സിന്റെ വക്കില്‍ ഉറുമ്പുകലുടെ തിക്കും തിരക്കും .ഒന്നു രണ്ടെണ്ണം അതില്‍ വീണു കിടക്കുന്നുമുണ്ട് .പഴയ തകര പെട്ടി കട്ടിലിനടിയിലേക്കുതന്നെ തള്ളി വെച്ച് ഞാന്‍ പുറത്തേക്കിറങ്ങി. ശരിയാണ് മഴ നന്നായി തോര്‍ന്നിരിക്കുന്നു .വെയിലും വന്നു തുടങ്ങി .ഇനി മുങ്ങി കുളിച്ചിട്ടാകാം യാത്ര .തോര്‍ത്തുമുണ്ടുമെടുത്തു ഞാന്‍ കുളത്തിലേക്കു നടന്നു.

Thursday, July 2, 2009

ജന്മാന്തരങ്ങളില്‍

കണ്ടു ഞാന്‍ നിന്നെ ഈ വഴിത്താരയില്‍

എന്നോ മറക്കുവാന്‍ വേണ്ടി .

ഇരുള്‍ വീഴുമീ -ഇടനാഴിയില്‍ എന്തിനോ

എന്തിനോ ഞാന്‍ കാത്തു നിന്നു.

എന്തിനെന്‍ കണ്‍കളില്‍ വര്‍ണങ്ങള്‍ കൊണ്ട് നീ

നിന്‍ ചിത്രം വരച്ചു വെച്ചു.

എന്തിനെന്‍ കാതില്‍ നീ ദേവാങ്കണത്തിലെ

സംഗീതമായി മാറി.

എന്റെ വരകളില്‍ വരികളില്‍ ഞാനറിയാതെ

നീയൊരു കവിതയായ്‌ അന്ന് മാറി

ഏതോ മഴയില്‍ പൊഴിഞ്ഞൊരാ മാമ്പൂക്കള്‍

മാഞ്ഞിതില്ലെന്‍ മനസ്സില്‍ .

ഒരു മയില്‍‌പീലി നീ നല്‍കി പിരിഞ്ഞൊരാ-

സായന്തനം മറക്കാന്‍ .

ജന്മാന്തരങ്ങളില്‍ ഞാനലഞ്ഞീടുന്നു-

ഈ വേര്‍പാടിനെ മറക്കാന്‍.

Saturday, June 27, 2009

ഗാന്ധിയുടെ നെടുവീര്‍പ്പ്‌


നീ പറഞ്ഞത്

ഞാന്‍ഒരു ഗാന്ധിയന്‍ .

ഞാന്‍ ധരിക്കും ഖദറില്‍-

ഞാന്‍ ഇടുന്ന ചെരുപ്പില്‍ -

എന്റെ വാക്കുകളില്‍ -

ഞാന്‍ ..ഒരു ഗാന്ധിയന്‍ .

പശയിലിട്ടു കളറില്‍ മുക്കി -

വടിവ് നോക്കി തേചെടുത്ത -

ഖദറിന് ഉള്ളില്‍ ഇരുന്നുറങ്ങും-

ഞാന്‍ ...ഒരു ഗാന്ധിയന്‍ .

അര അണക്ക് അരികള്‍ നല്‍കാം -

എന്ന വാക്ക് കൊടുത്തുകൊണ്ട് -

പിരിവിനായി ചേരി തോറും-

കയരിടുമ്പോള്‍ ഞാന്‍ പറയും -

ഞാന്‍ ..ഒരു ഗാന്ധിയന്‍ .

ഭരണ പക്ഷം കൊണ്ട് വന്ന ബസ്സുകള്‍ -

പലതും എറിഞ്ഞുടച്ചു -

നിന്റെ കുഞ്ഞു മക്കളുടെ പഠന മൊക്കെ -

മുടക്കിടുമ്പോള്‍ ഞാന്‍ പറയും -

ഞാന്‍ .. ഒരു ഗാന്ധിയന്‍ .

കവല തോറും ഞാന്‍ നിരങ്ങി

കുടില് തോറും കരഞ്ഞു കാട്ടി-

ഒടുവില്‍ ന്ങാനും ഒരുനാള്‍

എത്തും ഈ ഭരണ കൂടത്തില്‍

മതിയെനിക്കീ അഞ്ച്‌ വര്‍ഷം -

വരും തലമുറക്കായ്‌ കരുതി വെക്കാന്‍ -

പട്ടിണി പാവങ്ങളെ പിഴിഞ്ഞെടുക്കാന്‍ -

സഖാക്കള്‍ക്ക് പുതിയ പട്ടയങ്ങള്‍ -

കൊടുത്തു തീര്‍ക്കാന്‍ .

പറന്നീടും എന്‍ കുടുംബം -

വന്‍‌കരകള്‍ മാറി മാറി-

പലര്‍ക്കായി തീറെഴുതി കൊടുതീടും -

ഈ നാട് അപ്പോഴും ന്ങാന്‍ പറയും -

ഞാന്‍ ..ഒരു ഗാന്ധിയന്‍ .

അഴിഞാടും എന്റെ അണികള്‍ -

എരിചീടും കടകള്‍ പലതും -

ഒരു നാളില്‍ സത്യമൊക്കെ -

പുറത്തു വന്നാല്‍ .

മാറ്റി എഴുതുക നിയമ സംഹിത -

എനിക്കായി മാത്രമായി -

അതിനുമിന്നു ഞാന്‍ പറയുമെല്ലോ -

ഞാന്‍ ..ഒരു ഗാന്ധിയന്‍ .

ഞാന്‍ പറയുന്നത്

പ്രതികരിക്കാന്‍ ഉപവസിക്കാന്‍ -

കഴിവത്‌ ഇല്ലീ മഹാത്മാവിനിന്നു -

പതിയെ നീ കാതോര്‍ത്തു നോക്കൂ -

കേള്‍ക്കാം ഒരു നെടുവീര്‍പ്പീ പ്രതിമ അതില്‍ നിന്ന്

Thursday, June 25, 2009

കൊഴിഞ്ഞുവീണ മയില്‍പ്പീലികള്‍


ഒരു മയില്‍പ്പീലി ഞാന്‍ മാറ്റി വെച്ചെന്നുടെ

ഹൃദയത്തിലെന്നും നിനക്കായ്‌ .

മഴപെയ്തു തോര്‍ന്നിട്ടും ആ മയില്‍പ്പീലി ഞാന്‍

നിധി പോലെ ഹൃദയത്തില്‍ കാത്തു .

വരുമെന്നു ചൊല്ലിനീ പോയൊരു വഴിയത്തില്‍

ഏകനായ് ഞാനന്നു നിന്നു.

വര്‍ഷവും വേനലും പോയ്മറഞ്ഞെങ്കിലും

കാത്തിരിപ്പന്നും തുടര്‍ന്നു .

ഒരുപദ നിസ്വനം തേടി ഞാന്‍ എന്നെന്നും

അകലേക്ക് മിഴിചെര്‍ത്തു നിന്നു .

ജീവിതത്തിന്‍ പ്രയാണത്തില്‍ എവിടെയോ

അവളെന്നെ ആദ്യം മറന്നു .

പിന്നെ എന്‍ ജീവന്റെ അംശമായ്‌ മാറിയ

മയില്‍പ്പീലിയും അവള്‍ മറന്നു .

ഇനി വരില്ലെന്ന് ഞാന്‍ അറിയുമ്പോള്‍ എന്‍ കണ്ണില്‍

അറിയ്യാതെ ഒരു തുള്ളി ബാഷ്പം .

ചിറകറ്റ ഈ മയിപ്പീലി തന്‍ തുണ്ടുകള്‍

നിലക്കട്ടെ അതിനൊപ്പം എന്‍ ഹൃദയ സ്പന്ദനങ്ങള്‍.

Published on Jun 2004

 
ഇത് എന്‍റെ ഓര്‍മ്മകളുടെ കുറേ താളുകള്‍ .അതെ,എന്‍റെ ഓര്‍മ്മക്കുറിപ്പുകള്‍ !ഇതിലെ കഥകള്‍ക്കും കഥാപാത്രങ്ങള്‍ക്കും ജീവിച്ചിരിക്കുന്നവരുമായി എന്തെങ്കിലും സാമ്യം തോന്നുന്നു എങ്കില്‍ അത് തികച്ചും സാങ്കല്‍പ്പികം മാത്രം Download ebook 'enteormakurippukal' by Gopeekrishnan ;All forms of copying or reproduction of this work is strictly prohibited;Any violation of this may lead to legal action